കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വിവിധഘട്ടങ്ങളിലാണ് ബിജെപിയുടെ ചൂടൻ നേതാക്കൾ പങ്കെടുക്കുക.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിയെ ഭരണത്തിലെത്തിക്കുക; ഏറ്റവുംകുറഞ്ഞത് പ്രതിപക്ഷമാകുക എന്നതാണ് പാർട്ടിയുടെലക്ഷ്യം. ഇത് സാധിക്കാനായി പ്രധാനമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരും കേന്ദ്രനേതാക്കളും പലതവണ പ്രചാരണത്തിനായി കേരളത്തിലെത്തും.
ബിജെപിയുടെ രാഷ്‌ട്രീയ ചാണക്യനെന്ന് അറിയപ്പെടുന്ന അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും അതിവൈകാരിക പ്രസംഗത്തിലൂടെ വിള്ളൽ വീഴ്‌ത്തി വോട്ട്ബാങ്ക് സൃഷ്‌ടിക്കാൻ മിടുക്കനായ യോഗി ആദിത്യനാഥ് എന്നിവർ സുരേന്ദ്രൻ നയിക്കുന്ന യാത്രയുടെ ഭാഗമായി കേരളത്തിലെത്തും. ഫെബ്രുവരി 21ന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്രയുടെ ഉൽഘാടന ചടങ്ങിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്.
മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കു സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. വിജയ യാത്രയുമായി ബന്ധപ്പെട്ട് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. മഹാറാലികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നേതാക്കൾ എത്തുന്നത്. ഇതിന് പുറമെ പാർട്ടി ലക്ഷ്യം വെക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ നേതാക്കളെ എത്തിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
വിജയ യാത്രയിലേക്ക് ദേശീയ മാദ്ധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്‌ട്രാറ്റജി. കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, സ്‌മൃതി ഇറാനി, പ്രഹ്ളാദ് ജോഷി, വികെ സിംഗ്, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കോൺഗ്രസിൽ നിന്ന് കൂടുമാറിയ ടോംവടക്കൻ, ദേശീയ വക്‌താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപിയുടെ തമിഴ്‌നാട് സംസ്‌ഥാന വൈസ് പ്രസിഡണ്ട് അണ്ണാമലെ ഐപിഎസ്, സിനിമാ താരം ഖുശ്ബു സുന്ദർ തുടങ്ങിയ നീണ്ട നിരയെയാണ് വിവിധ ഘട്ടങ്ങളിലെ പ്രചരണത്തിനായി കേരളത്തിന് വേണ്ടി ‘ചാർട്ട്’ ചെയ്‌തിട്ടുള്ളത്.
ഇ ശ്രീധരനെ പോലെ ജനസ്വാധീനമുള്ള കേരളത്തിലെ ചില എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും ബിജെപിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ 5 എഴുത്തുകാരുമായി ചർച്ച പുരോഗമിക്കുകയാണ്. വിജയയാത്രയുടെ സമാപനം നടക്കുന്ന മാര്‍ച്ച് 7ന് ജനസ്വാധീനമുള്ള പത്തുപേരെയെങ്കിലും വേദിയിലെത്തിച്ച് പാർട്ടി അംഗത്വം എടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Most Read: മാനനഷ്‌ടക്കേസ്; അമിത് ഷാക്കെതിരെ കോടതി നോട്ടീസ്