ബെംഗളൂരു: കർണാടകയുടെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടുമണി മുതൽ സംസ്‌ഥാനത്തെ 36 കേന്ദ്രങ്ങളിൽ വോട്ടെണ്ണി തുടങ്ങും. ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വ്യക്‌തമായ സൂചനകൾ ലഭിച്ചുതുടങ്ങും. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. മെയ് പത്തിനായിരുന്നു വോട്ടെടുപ്പ്. ബെംഗളൂരു നഗരമേഖല, മൈസൂരു, മംഗളൂരു, ഹുബ്ബള്ളി എന്നിവിടങ്ങളിലെ ഫലം നേരത്തെ വരും.
എന്നാൽ, ബീദർ അടക്കമുള്ള ഗ്രാമീണ മേഖലകൾ ധാരാളമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും. എട്ടരയോടെ തന്നെ പ്രാഥമിക ഫലസൂചനകൾ അറിയാം. ഒമ്പത് മണിയോടെ കർണാടകയുടെ രാഷ്‌ട്രീയ ഭാവി ആരുടെ കൈയിലാണെന്ന ചിത്രം തെളിഞ്ഞു വരും. 38 വർഷത്തെ പതിവ് തെറ്റിച്ചു കർണാടക ഇത്തവണ ബിജെപിക്ക് ഭരണത്തുടർച്ച നൽകുമോ? അതോ രാഹുൽ ഗാന്ധി വിഷയത്തിൽ അടക്കം ബിജെപിക്കുള്ള തിരിച്ചടി കോൺഗ്രസ് വിജയത്തിലൂടെ നൽകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്‌മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, എക്‌സിറ്റ് പോളുകൾ പറഞ്ഞപോലെ സംസ്‌ഥാനം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസും കരുതുന്നത്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 209 പേരെയുമാണ് മൽസരിപ്പിച്ചത്. കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കും നൽകി. ആകെ 224 മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
38 വർഷത്തെ ചരിത്രം തിരുത്തി എഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ത്രിശങ്കുവിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സർക്കാർ രൂപീകരണത്തിൽ പങ്ക് വഹിക്കാൻ അവസരം ലഭിക്കുമെന്ന ആത്‌മവിശ്വാസത്തിലാണ് പാർട്ടി. കന്നടക്കാറ്റ് എങ്ങോട്ട് വീശുമെന്ന് വരും മണിക്കൂറുകൾക്കുള്ളിൽ അറിയാം.
Most Read: ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു