പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നത്.
പോളിംഗ് സമയം ആറ് മണിയാക്കി നീട്ടിയിരുന്നു. 1066 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏകദേശം രണ്ട് കോടി 15 ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് പട്ടികയിലുള്ളത്. ഇവരില്‍ എത്രപേര്‍ കോവിഡ് കാലത്തെ തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ആകെ സ്‌ഥാനാർഥികളില്‍ 114 പേര്‍ വനിതകളാണ്. നിലവില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ ആറ് മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. പോളിംഗ് ശതമാനം എത്രയാവും എന്നത് പ്രവാചനാതീതമാണ്.
കോവിഡ് ഭീതിയും, എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും പോളിംഗിനെ ബാധിച്ചാല്‍ അത് ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്നോ ഗുണം ചെയ്യുമെന്നോ മുന്‍കൂട്ടി പറയാനാവില്ല.
ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുന്നത് ആര്‍ജെഡിയാണ്, 42 സീറ്റുകള്‍. എല്‍ജെപി-41, ആര്‍എല്‍ എസ്-40, ജെഡിയു-35, ബിജെപി-29, കോണ്‍ഗ്രസ്-21, സിപിഐ(എംഎല്‍)-8 എന്നിവയാണ് മല്‍സര രംഗത്തുള്ള പ്രമുഖ പാര്‍ട്ടികളുടെ സീറ്റുകളുടെ എണ്ണം.
Read Also: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വെച്ചു