തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനം വകുപ്പ്. കുരങ്ങൻമാരുടെ ഗർഭപാത്രത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെന്നും വയറ്റിൽനിന്ന് രക്‌തം പുറത്തേക്ക് വരുന്നതായും കണ്ടെത്തി. എന്നാൽ രോഗം മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറയുന്നത്.
വെള്ളിയാഴ്‌ചയാണ് തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി അഞ്ച് കുരങ്ങൻമാരെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിൽ ഒന്നിന്റെ ജഡം ശനിയാഴ്‌ച രാവിലെയാണ് പോസ്‌റ്റുമോർട്ടം ചെയ്‌തത്. ഭക്ഷ്യവിഷബാധ മൂലമാണ് കുരങ്ങൻമാർ ചത്തത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പുതിയ നിഗമനത്തിൽ എത്തിയത്.
കുറച്ചു നാളുകൾക്കു മുമ്പ് വടക്കാഞ്ചേരിയിൽ പതിനഞ്ചോളം കുരങ്ങൻമാർ ചത്തതും ഇതേ രോഗം കൊണ്ടാണ്. ചത്ത കുരങ്ങൻമാരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലേ കൂടുതൽ വിവരങ്ങൾ കൃത്യമായി അറിയാനാകൂ. ഒരാഴ്‌ചക്കുള്ളിൽ ഫലം അറിയാനാകും.
ഈ മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുരങ്ങൻമാർക്ക് തീറ്റ കൊടുക്കരുതെന്നും അവശനിലയിൽ കണ്ടാൽ വനപാലകരെ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Malabar News: സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി