കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്‌താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും പാർവതി പറഞ്ഞു. അത്തരം ആശയങ്ങൾക്ക് പിന്തുണ ലഭിക്കുന്നുവെന്നും പാർവതി ചൂണ്ടിക്കാട്ടി.
കലാകാരൻമാരെ ഭയപ്പെടുത്തി ഇഷ്‌ടമുള്ള രാഷ്‌ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും തന്ത്രമാണ്. സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സെൻസർ ബോർഡിന്റെ നിലപാടിനെതിരെ സിനിമാമേഖലയിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇതിൽ ആശ്‌ചര്യമില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
ജെഎൻയു സമരം പ്രമേയമാക്കിയ ചിത്രത്തിന് നേരത്തെ പ്രദേശിക സെൻസർ ബോർഡ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മുംബൈയിലെ റിവിഷൻ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. പിന്നീട് റിവിഷൻ കമ്മിറ്റിയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് സെൻസർ ബോർഡ് അംഗം സന്ദീപ് കുമാർ പരസ്യ പ്രസ്‌താവന നടത്തിയത്.
Read Also: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ സ്വയം തൊഴില്‍ വായ്‌പ; ഇളവുകള്‍ പ്രഖ്യാപിച്ചു