മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തെ തുടർന്ന് നേഹ പബ്ളിക് സ്‌കൂൾ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ചു സ്‌കൂൾ ഓപ്പറേറ്റർക്ക് യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടീസയച്ചു. നേഹ പബ്ളിക് സ്‌കൂളിലെ വിദ്യാർഥികൾക്ക് സമീപത്തുള്ള മറ്റു സ്‌കൂളുകളിൽ പ്രവേശനം നൽകുമെന്നും പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം, സംഭവത്തിൽ അടിയന്തിര കർശന നടപടി ആവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ളിക് സ്‌കൂളിൽ അധ്യാപിക മറ്റു കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
നമ്മുടെ മഹത്തായ രാഷ്‌ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്‌ണുതയുടെയും ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്‌തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ല. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ക്ളാസ് മുറിയിൽ വെച്ച് അധ്യാപിക മറ്റു വിദ്യാർഥികളോട് മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. രണ്ടാം ക്ളാസ് വിദ്യാർഥിയാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി അധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സ്‌ഥാനാർഥി രാഹുൽ ഗാന്ധിയെന്ന് അശോക് ഗെഹ്‌ലോട്ട്