കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസുകാരി ഐസിയുവില്‍ തുടരുന്നു. കുട്ടിയുടെ വലത് തലച്ചോറിന്റെ നീർക്കെട്ടിൽ കുറവുണ്ട്. എന്നാൽ ഇടത് തലച്ചോറിന്റെ നീർക്കെട്ടിൽ മാറ്റമില്ല. കുട്ടി എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടില്ല. കണ്ണ് തുറക്കാനും ആഹാരം കഴിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്.
കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇന്നലെ സിഡബ്ള്യുസി അറിയിച്ചിരുന്നു. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ മാതാവിന് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ള്യുസി പറഞ്ഞത്. കുട്ടിയുടെ സംരക്ഷണം തന്നെ ഏൽപ്പിക്കണമെന്ന പിതാവിന്റെ ആവശ്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം തീരുമാനം എടുക്കും.
നിലവില്‍ കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ള്യുസി സംരക്ഷണത്തിലാണ് കഴിയുന്നത്. കൗൺസിലിംഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു൦. രണ്ടര വയസുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്‌തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്‌ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്‌തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക, മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്‌ടർമാര്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ പോലീസ് സർജന്റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം. കുട്ടിയുടെ പരിക്കുകൾ വീഴ്‌ച മൂലമുണ്ടായതാണെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെട്ടതോടെ ആണ് സർജന്റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്‌തമാക്കി.
കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്‌ടർമാരും പോലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേല്‍പ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്‌ടർമാർ കാണുന്നത്. എന്നാൽ പരിക്കുകൾ ഏറെയും വീഴ്‌ചയിൽ നിന്നുള്ളതാണ് എന്നാണ് പോലീസ് ഭാഷ്യം. പൊള്ളലുകൾക്ക് പഴക്കമുണ്ടെന്നും കുന്തിരിക്കത്തിൽ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് വ്യക്‌തമായെന്നും കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. പൊള്ളലിന് വിദഗ്‌ധ ചികിൽസ നൽകാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കൾ ചെയ്‌തത്. അതിനാൽ കേസിൽ ജുവനൈൽ ജസ്‌റ്റിസ് നിയമം നിലനിൽക്കുമെന്നും കമ്മീഷണർ പറഞ്ഞു.
Most Read: യുക്രൈനിൽ നിന്ന് 50 ലക്ഷം പേർ വരെ പാലായനം ചെയ്‌തേക്കും; യുഎൻ