കീവ്: ഓരോ യുദ്ധവും ലക്ഷക്കണക്കിന് പേരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. യുക്രൈനിലും സ്‌ഥിതി വ്യത്യസ്‌തമല്ല. റഷ്യ യുക്രൈനെ ആക്രമിച്ചതുമുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേക്കും ഏകദേശം 50 ലക്ഷം പേര്‍ വരെ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തേക്കാമെന്നാണ് ഐക്യരാഷ്‌ട്രസഭ പറയുന്നത്.
റഷ്യന്‍ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലാണ് പതിനായിരക്കണക്കിന് പേർ അയല്‍രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നത്. മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ആളുകളുടെ ഒഴുക്ക്. ഭൂരിഭാഗവും പോളണ്ടും മോള്‍ഡോവയുമാണ് ലക്ഷ്യമിടുന്നത്. സ്ളോവാക്യയിലേക്കും ആളുകള്‍ പലായനം ചെയ്യുന്നു. മണിക്കൂറുകളോളം ക്യൂ നിന്ന്, വിശപ്പും ദാഹവും സഹിച്ച്, വാടി വീഴാറായാണ് പലരും അതിര്‍ത്തി കടക്കുന്നത്.
നേരത്തെത്തന്നെ ഇരുപത് ലക്ഷം യുക്രൈന്‍കാര്‍ക്ക് അഭയം നൽകിയ ഇടമാണ് പോളണ്ട്. ഇത്തവണ യുക്രൈന്‍ അതിര്‍ത്തിയില്‍ ഒൻപതോളം സ്വീകരണ കേന്ദ്രങ്ങളാണ് അഭയം തേടി ചെല്ലുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുമെല്ലാം അഭയാർഥികളെ പ്രതീക്ഷിക്കുന്നുണ്ട്.
യുക്രൈനില്‍ നിന്നുള്ള രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ അഭയാർഥികളെയാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. ഇത്തരക്കാരെ ഉള്‍ക്കൊള്ളുന്നതിനായി പോളണ്ട് ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളെ തങ്ങള്‍ സഹായിക്കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്. മോള്‍ഡോവ, ഹംഗറി, ചെക്ക് റിപ്പബ്ളിക്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം യുക്രൈനില്‍ നിന്നുള്ള അഭയാർഥികള്‍ക്കായി വാതില്‍ തുറന്നിട്ടുകഴിഞ്ഞു.
Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്‌ദപരിശോധന