കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിജിലൻസ് നൽകുന്ന വിവരം. ഇന്ന് ഷാജിക്ക് പറയാനുള്ളത് മാത്രമാണ് കേട്ടതെന്ന് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്നും മുസ്‌ലിം ലീഗിന്റെ സംസ്‌ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് പറഞ്ഞു.
വിജിലൻസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി കൃത്യമായി മറുപടി നൽകിയെന്നാണ് ഷാജി എംഎൽഎ പറയുനന്ത. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേസ് നീട്ടികൊണ്ട് പോകാനാണ് വിജിലൻസിന്റെ ശ്രമമെന്നും തന്നെ അറസ്‌റ്റ് ചെയ്‌താലും ഭയമില്ലെന്നും എംഎൽഎ വ്യക്‌തമാക്കി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളിൽ പ്ളസ്‌ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. നേരത്തെ 25ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റും കെഎം ഷാജിക്ക് എതിരെ അന്വേഷണം നടത്തുന്നുണ്ട്.
Also Read: വൈറ്റില പാലം തുറന്ന കേസ്; നിപുൺ ചെറിയാൻ ഒഴികെ മൂന്ന് പേർക്ക് ജാമ്യം