കൊച്ചി: വൈറ്റില മേൽപ്പാലം ഉൽഘാടനത്തിന് മുൻപ് തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
വി ഫോർ കൊച്ചി സ്‌ഥാപക നേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്‌ഥയിലാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്‌ച പുലര്‍ച്ചെ അറസ്‌റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
നിപുൺ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി ഫോർ കൊച്ചി ഭാരവാഹികൾ അറിയിച്ചു. വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറാണ് നിപുൺ ചെറിയാൻ. പൊതുമുതൽ നശിപ്പിച്ചത് അടക്കം നേരത്തേയുള്ള കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നതിനാലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ആ കേസുകളിലെ ജാമ്യവ്യവസ്‌ഥ ഇപ്പോൾ നിപുൺ ലംഘിച്ചെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, സംഭവത്തില്‍ വി ഫോര്‍ കൊച്ചിക്ക് പങ്കില്ലെന്നും തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് മനപൂര്‍വം വേട്ടയാടുകയാണെന്നും വി ഫോർ കൊച്ചി നേതാവ് വിജേഷ് സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് നാളെ സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.
നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ ചൊവ്വാഴ്‌ച രാത്രി തകര്‍ത്ത് വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു. തുടര്‍ന്ന്, സംഭവത്തിനു പിന്നില്‍ വി ഫോർ കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
National News: കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ