കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ എൻഐഎ വീണ്ടെടുത്തിരുന്നു. ഇവയിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്‌ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്‌തത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം എൻഐഎ കസ്‌റ്റഡിയിൽ വാങ്ങിയിരുന്ന സ്വപ്‌ന സുരേഷിനേയും ഓഫീസിൽ എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു.
Also Read: രോഗം പരത്താനുള്ള ദൗത്യമാണിത്; അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി
ലാപ്പ് ടോപ്പും മൊബൈൽ ഫോണുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നായി രണ്ടായിരം ജിബിയോളം ഡാറ്റയാണ് എൻഐഎ സംഘം വീണ്ടെടുത്തത്. നിർണായകമായ പല വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻഐഎ കസ്‌റ്റഡിയിൽ വാങ്ങിയത്.
Also Read: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാര സമര്‍പ്പണം ഇന്ന്