തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ രംഗത്തെ പോലീസുകാർക്കും സാധാരണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇതിലൂടെ ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനക്ക് പേരും മേൽവിലാസവും വ്യാജമായി നൽകിയതിന് കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ കെഎം അഭിജിത്തിനെതിരെ ഇന്ന് കേസെടുത്തു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിലാണ് കേസ്. വിഷയത്തിൽ പോത്തൻകോട് എസ്ഐ അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്. രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും ഇത് തെറ്റായ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിനടക്കം ചുമതലയുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കാതെ നടക്കുന്ന സമരങ്ങൾ രോഗവ്യാപന തോത് വർദ്ധിപ്പിക്കാൻ ഇടയാക്കും. അത് പ്രതിപക്ഷം മനസിലാക്കണം. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലാണ് സംസ്ഥാനം. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾ രോഗവ്യാപനം കൂടാതിരിക്കാൻ ജാഗ്രത കാണിക്കണം. രോഗവ്യാപനം കൂടുന്ന ഈ അവസരത്തിൽ ജാഗ്രതയും കരുതലും സ്വീകരിക്കണം. പ്രക്ഷോഭം നടക്കരുത് എന്ന താത്പര്യത്തിലല്ല സക്കാർ പറഞ്ഞത്. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് വ്യാപനം ഉണ്ടാവാതിരിക്കനാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Related News: വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്