തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്‌ഥർക്ക് എതിരെ അന്വേഷണം തുടരാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി. ക്രൈം ബ്രാഞ്ച് കേസിനെതിരായ ഇഡി ഹരജിയില്‍ വിധി പറയുന്നത് അടുത്ത വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. അതുവരെ ഇഡി ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ അറസ്‌റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ലെന്ന് കോടതി അറിയിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നല്‍കിയില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് എതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു.
ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നു എന്നും നിയമ നടപടികളെ ക്രൈം ബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നും ഇഡി ആരോപിച്ചു. എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്‌ടിക്കുന്നു എന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
സന്ദീപ് നായരുടെ കത്തിനു പിന്നിൽ ഉന്നതരാണ്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.
Also Read: മൻസൂർ കൊലപാതകം; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി