ലഖ്‌നൗ: പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് മാതാവ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പ്രസംഗം പാതിയിൽ വച്ച് അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന കർഷക യോഗത്തിൽ സംസാരിക്കവെയാണ് പ്രിയങ്കക്ക് പ്രസംഗം ഇടക്ക് വച്ച് അവസാനിപ്പിക്കേണ്ടി വന്നത്. കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന രാജസ്‌ഥാനിൽ നിന്നുള്ള സ്‌ത്രീയാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.
രാജസ്‌ഥാനിലെ ഭരത്പുട്ടിലാണ് യുവതിയുടെ മകൾ ബലാൽസംഗത്തിന് ഇരയായത്. മഥുരയിലെ ബന്ധുക്കളോടൊപ്പമാണ് അവർ ഇപ്പോൾ താമസിക്കുന്നത്. പ്രിയങ്ക ഗാന്ധി മഥുരയിൽ എത്തുന്നത് അറിഞ്ഞ പെൺകുട്ടിയുടെ മാതാവ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിക്കുക ആയിരുന്നു.
കർഷക യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രിയങ്ക സംസാരിക്കവെയാണ് ഈ മാതാവ്, തന്റെ മകൾക്ക് നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്. തുടർന്ന് പ്രിയങ്ക ഗാന്ധി, ഇവരോട് സംസാരിച്ചു. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ സംഭവ സ്‌ഥലത്ത് നിന്നു തന്നെ ഫോണിൽ വിളിക്കുകയും പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് സഹായങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗെഹ്‌ലോട്ട് ഉറപ്പ് നൽകിയതായാണ് റിപ്പോർട്.
അതേസമയം, പ്രിയങ്ക ഗാന്ധിയുടേത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്‌ടാവ് ട്വീറ്റ് ചെയ്‌തു.
Also Read: ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു