ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് 2 മണിക്ക് സുപ്രീം കോടതി പരിഗണിക്കും. മൂന്നാം നമ്പർ കോടതിയിൽ പതിമൂന്നാമത്തെ ഇനമായാണ് പരിഗണിക്കുക. ജസ്‌റ്റിസ് എഎം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വി കൃഷ്‌ണമൂർത്തി, എൻആർ ഇളങ്കോ എന്നിവരാണ് തമിഴ്‌നാടിന് വേണ്ടി ഹാജരാകുന്നത്.
കേസ് വ്യാഴാഴ്‌ച പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിവെക്കുകയായിരുന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടി വരെയാകാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീം കോടതിയിൽ തമിഴ്‌നാടിന് ആയുധമാകുമെന്ന് ആശങ്കയുണ്ട്.
അതേസമയം, നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് മഴ നന്നായി ലഭിക്കുന്നതിനാൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. 139 അടിക്ക് മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാലും ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് നാല് മാണിക്കോ നാളെ രാവിലെയോ തുറക്കും. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കു ശക്‌തമായതും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണമായത്. കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേർപകുതിയാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നത്.
Most Read: സ്‌പെഷ്യൽ സർവീസ് നിർത്തുന്നു; പഴയ ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയിൽവേ