മലപ്പുറം: മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്‌റ്റുകളുടെ കടന്നു കയറ്റത്തിനെതിരെ മതേതര ശക്‌തികളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. യുഡിഎഫിനെ ശക്‌തിപ്പെടുത്തുകയാണ് ലീഗിന്റെ ഉത്തരവാദിത്തം. യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ടായ സമയത്തുള്ള ബന്ധം പുതിയ പദവിയില്‍ ഗുണം ചെയ്യും. ലീഗിന്റെ പാരമ്പര്യത്തെ പിൻതുടരുമെന്നും സാദിക്കലി തങ്ങള്‍ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് സാദിക്കലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, എംപി അബ്‌ദുസമദ് സമദാനി, പിവി അബ്‌ദുള്‍ വഹാബ്, പിഎംഎ സലാം തുടങ്ങിയവരും പങ്കെടുത്തു.
Read Also: റെക്കോർഡ് തകർച്ചയിൽ രൂപ; സ്വർണ വില കുതിക്കുന്നു