തിരുവനന്തപുരം : സംസ്‌ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതിയിലൂടെ ഇനി എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഇരട്ടപ്പൂട്ടോ? ഭേദഗതിയില്‍ സൈബര്‍ മാദ്ധ്യമം എന്ന് പ്രത്യേകം പറയാത്തതിനാല്‍ തന്നെ നിയമം എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഒരുപോലെ ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. പോലീസ് ആക്‌ടില്‍ 118(എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായി നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഈ നിയമം ബാധകമാകുന്ന രീതിയിലേക്കാണ് ഭേദഗതി കൊണ്ട് വന്നിരിക്കുന്നത്.
സംസ്‌ഥാനത്ത് തുടര്‍ച്ചയായി സൈബര്‍ ലോകത്തിലൂടെ സ്‌ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഏത് മാദ്ധ്യമത്തിലൂടെ അപകീര്‍ത്തിപരമായ തോന്നുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നാലും പൊലീസില്‍ പരാതി നല്‍കാനും അവര്‍ക്ക് കേസെടുക്കാനും സാധിക്കും. അത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും.
മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ വരുന്ന ഒരു വാര്‍ത്തയില്‍ പരാതിയുള്ള ആളുകള്‍ക്ക് പരാതി നല്‍കാനോ കോടതിയെ സമീപിക്കാനോ നിലവില്‍ സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവിടെ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ആളുകള്‍ക്കാണ് പരാതി നല്‍കാന്‍ കഴിയുക. അപകീര്‍ത്തിപരമായ വാര്‍ത്തയാണെന്ന് തോന്നുന്ന സാഹചര്യത്തില്‍ കോടതി കേസെടുക്കാൻ നിര്‍ദേശവും നല്‍കും. എന്നാല്‍ നിലവിലെ ഭേദദഗതി അനുസരിച്ച് ഒരു വാര്‍ത്തയില്‍ പരാതി തോന്നുന്ന ഏതൊരാള്‍ക്കും പോലീസ് സ്‌റ്റേഷനില്‍ മാദ്ധ്യമപ്രവര്‍ത്തകന് എതിരെയോ, മാദ്ധ്യമത്തിനെതിരെയോ പരാതി നല്‍കാനായി സാധിക്കും. പൊലീസിന് അവര്‍ക്കെതിരെ കേസെടുക്കാനുള്ള അധികാരവും ഇപ്പോഴത്തെ നിയമ ഭേദഗതിയിലൂടെ ഉണ്ടായിട്ടുണ്ട്.
പുതിയ നിയമഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണെന്നാണ് നിയമവിദഗ്‌ധർ വ്യക്‌തമാക്കുന്നത്. ഏതൊരു മാദ്ധ്യമത്തിലൂടെ വരുന്ന വാര്‍ത്തക്കെതിരെയും ഇനി മുതല്‍ ആര്‍ക്ക് വേണമെങ്കിലും പരാതി നല്‍കാം. ഭേദഗതി അനുസരിച്ച് ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ അവര്‍ക്കെതിരെ കേസടുക്കാനും വേണ്ടി വന്നാല്‍ അറസ്‌റ്റ് ചെയ്യാനും സാധിക്കും. ഇതിലൂടെ വലിയ രീതിയില്‍ ദുരുപയോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളാണ് നിയമവിദഗ്‌ധർ മുന്നോട്ട് വെക്കുന്നത്.
Read also : ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ; 3 മരണം