കോട്ടയം: ഉഡുപ്പിയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കർണാടകയിലെ ഉഡുപ്പി സെന്റ് മേരിസ് ദ്വീപിൽ വിനോദ സഞ്ചാരത്തിനുപോയ മൂന്ന് മലയാളി വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്. കുഴിമറ്റം ചേപ്പാട്ടു പറമ്പിൽ അമൽ സി അനിൽ, പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റജി, ഉദയംപേരൂരിലെ ചിറമേൽ ആന്റണി ഷിനോയി എന്നിവരാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് മരിച്ചത്.
ഇന്നലെയാണ് 100 അംഗ സംഘം വിനോദസഞ്ചാരത്തിനായി കോട്ടയത്തുനിന്ന് തിരിച്ചത്. മൽപ്പ ബീച്ചെന്ന് അറിയപ്പെടുന്ന ഉഡുപ്പി സെന്റ് മേരീസ് ദ്വീപിൽ ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. മൽപ്പേ തീരത്തുനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെയുള്ള ദ്വീപിൽ ബോട്ടിലാണ് സംഘം എത്തിയത്. വിദ്യാർഥികൾ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.
തിരയിൽപ്പെട്ട അമലിനെയും അലനെയും കരയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ആന്റണി ഷിനോയിയുടെ മൃതദേഹം മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. കാഴ്‌ചയിൽ മനോഹരമാണെങ്കിലും ദ്വീപിലെ ചില മേഖലകൾ അപകടം നിറഞ്ഞതാണെന്ന് അധികൃതർ പറയുന്നു. മണിപ്പാലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ.
Most Read: ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ മർദ്ദിച്ച് വിദ്യാർഥികൾ