മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി കൂടിയാണ് ഖിംജി. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാൻ പൗരത്വവും ഷെയ്ഖ് പദവിയും ഖിംജിക്ക് നൽകിയിരുന്നു.
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ സ്‌ഥാപിച്ചതടക്കം ഇന്ത്യൻ സമൂഹത്തിനും നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. 1936ൽ ഒമാനിലായിരുന്നു ഖിംജിയുടെ ജനനം. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 144 വർഷം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃത്വം 1970ലാണ് ഏറ്റെടുത്തത്.
തുടർന്ന്, വിവിധ രംഗങ്ങളിൽ പ്രവർത്തനം വിപുലമാക്കിയ ഖിംജി ഗ്രൂപ്പിന് ഇന്ന് പ്രതിവർഷം ശതകോടിയിലേറെ ഡോളറാണ് വിറ്റുവരവ്. കൂടാതെ ഒമാൻ ക്രിക്കറ്റ് ക്‌ളബ്ബിന്റെ സ്‌ഥാപക ചെയർമാനാണ്. ഇന്ത്യൻ സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ ഗൾഫ് മേഖലയിൽ ആദ്യമായി ലഭിച്ചതും ഖിംജിക്ക് തന്നെയാണ്.
ഖിംജിയുടെ വിയോഗത്തിൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
Also Read: അഞ്ചു ദിവസത്തെ ജാമ്യം; അമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി