തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിന് സാധ്യത. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തൽ. പ്രളയം, കോവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമ പെൻഷൻ വർധന ഉൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണം ചെയ്‌തെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സൗജന്യ കിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതാത് മാസങ്ങളിൽ വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. കിറ്റ് വിതരണം തുടരാൻ വൻ തുക വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നത് മുന്നിൽ കണ്ട് പദ്ധതി തുടരാൻ തീരുമാനിക്കുകയായിരുന്നു.
നഗരമേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റത്തിൽ ഗൗരവതരമായ പരിശോധന വേണമെന്ന് സിപിഎം വിലയിരുത്തി. നഗരകേന്ദ്രീകൃത വോട്ടുകൾ ബിജെപി എങ്ങനെ പിടിച്ചെടുത്തെന്ന് പരിശോധിക്കും. കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരെ പ്രവർത്തിച്ചതും അന്വേഷണം നടത്തിയതും രാഷ്‌ട്രീയ ഉദ്ദേശത്തോടെയാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും സിപിഎം വ്യക്‌തമാക്കി.
Also Read: ജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ആളുണ്ടാവും, പരാജയം അനാഥനാണ്; മുല്ലപ്പള്ളി
അതേസമയം, മുഖ്യമന്ത്രിയുടെ കേരള പര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങൾ ഉടൻ തന്നെ തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് പാർട്ടിക്ക് ഊർജമാവുകയും ചെയ്‌തു.