തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
“വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്. ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞത്. കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നു,”- മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്‌ട്രീയകാര്യ സമിതി യോഗം ചര്‍ച്ച ചെയ്‌ത കാര്യങ്ങള്‍ വിശദമാക്കുകയായിരുന്നു അദ്ദേഹം.
2015-നേക്കാള്‍ നേട്ടം കൈവരിക്കാന്‍ ആയെങ്കിലും പ്രതീക്ഷിച്ച വിജയം കോൺഗ്രസിന് ഉണ്ടായിട്ടില്ലെന്ന് രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തിയതായി മുല്ലപ്പള്ളി പറഞ്ഞു. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചിട്ടില്ലെന്ന യാഥാർഥ്യം തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
പൊതുരാഷ്‌ട്രീയം ഈ തിരഞ്ഞെടുപ്പില്‍ വേണ്ട വിധത്തില്‍ ചര്‍ച്ചയാക്കപ്പെട്ടില്ല. കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ജനുവരി 6,7 തീയതികളിൽ രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരുടെ വിശദമായ യോഗം ചേരും. ശനിയാഴ്‌ച കെപിസിസി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടേയും യോഗം കെപിസിസി ആസ്‌ഥാനത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സ്‌നേഹപൂർവം പദ്ധതി; 12.20 കോടിയുടെ ഭരണാനുമതി; നിരവധി കുട്ടികൾക്ക് ആനുകൂല്യം