തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്‌നേഹപൂർവം പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 12.20 കോടി രൂപയുടെ ഭരണാനുമതി നൽകിയാതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. മാതാവോ പിതാവോ അല്ലെങ്കിൽ രണ്ട് പേരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയാണ് സ്‌നേഹപൂർവം. ഇത്തരം കുട്ടികൾ അനാഥാലയങ്ങളിൽ എത്തിപ്പെടാതെ സ്വന്തം വീട്ടിലോ ബന്ധുഗൃഹങ്ങളിലോ താമസിച്ച് അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തിൽ വളർന്ന് വിദ്യാഭ്യാസം നേടിയെടുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.
രക്ഷിതാക്കൾ ജീവിച്ചിരിപ്പുള്ള എച്ച്ഐവി ബാധിതരായ കുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാനത്തെ 70,000 കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ പദ്ധതിക്കായി 90.83 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.
വിവിധ സാഹചര്യങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സ്‌നേഹപൂർവം പദ്ധതിയുടെ ലക്ഷ്യം. ഇതിന് വേണ്ടി സർക്കാർ, എയ്‌ഡഡ് സ്‌ഥാപനങ്ങളിൽ ഡിഗ്രി, പ്രൊഫഷണൽ ക്‌ളാസുകൾ വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകും. ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് 300 രൂപ, ആറ് മുതൽ 10 വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്ക് 500 രൂപ, പ്ളസ് വൺ, പ്ളസ് ടു ക്‌ളാസുകളിലെ കുട്ടികൾക്ക് 750 രൂപ, ഡിഗ്രി പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്ന കുട്ടികൾക്ക് 1000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ധനസഹായം അനുവദിക്കുക.
സർക്കാർ മേഖലയിലെ ഐടിഐ, പോളിടെക്‌നിക്കുകളിൽ പഠിക്കുന്ന വിദ്യാർഥികളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പ്രതിമാസം 750 രൂപയാണ് ധനസഹായം. ഡിബിടി (Direct Benefit Transfer) മുഖേനയാണ് ധനസഹായം അനുവദിക്കുക. ഒരാൾ ഒന്നിലധികം തവണ ധനസഹായം കൈപ്പറ്റുന്നത് തടയാനാണിത്.
Also Read: ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം കൊല്ലത്തെത്തി മൊഴിയെടുത്തു