കണ്ണൂർ: കെകെ ശൈലജ എംഎൽഎയുടെ ആത്‌മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ളീഷ് സിലബസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസെന്ന് കെപിസിടിഎ ആരോപിച്ചു.
സിലബസ് രാഷ്‌ട്രീയവൽക്കരിക്കാനുള്ള ശ്രമമാണെന്നാണ് കെപിസിടിഎ ആരോപിക്കുന്നത്. സിലബസുകളിലൂടെ പാർട്ടി ക്ളാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരുപാട് കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്‌ട്രീയ ജയമാനൻമാരുടെ ആത്‌മകഥ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വിമർശിച്ചു.
ഇന്നലെയാണ് കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ളീഷ് സിലബസ് പുറത്തിറങ്ങിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പിജി ക്ളാസുകൾ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഗാന്ധിജി, ഡോ. ബിആർ അംബേദ്ക്കർ, സികെ ജാനു എന്നിവരുടെ ആത്‌മകഥക്ക് ഒപ്പമാണ് കെകെ ശൈലജയുടെ ആത്‌മകഥയും ഉൾപ്പെട്ടിട്ടുള്ളത്.
Most Read| ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ജോജു ജോർജ് മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ