ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യമണിക്കൂറിലേക്ക് കടന്നു. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യവോട്ടുകൾ എണ്ണുമ്പോൾ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപി മുന്നിട്ട് നിൽക്കുകയാണ്. രാജസ്‌ഥാനിലും തെലങ്കാനയിലെ കോൺഗ്രസ് മുന്നേറുകയാണ്. മിസോറാമിൽ വോട്ടെണ്ണൽ നാളേക്ക് മാറ്റിയിട്ടുണ്ട്.
തെലങ്കാനയിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിനാണ് എക്‌സിറ്റ് പോളുകൾ മുൻതൂക്കം നൽകുന്നത്. രാജസ്‌ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് മുൻതൂക്കം നൽകുന്നു. മധ്യപ്രദേശിൽ നാല് വീതം എക്‌സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകുന്നുണ്ട്. രാജസ്‌ഥാനും ഛത്തീസ്‌ഗഡും കോൺഗ്രസാണ് ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് അധികാരത്തിലുള്ളത്.
ആദ്യം പോസ്‌റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പത്തരയോടെ ആദ്യ ചിത്രം പുറത്തുവന്നേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ 230, രാജസ്‌ഥാനിൽ 199, ഛത്തീസ്‌ഗഡിൽ 90, തെലങ്കാനയിൽ 199 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മിസോറാമിൽ 8.52 വോട്ടർമാരാണുള്ളത്. ഛത്തീസ്‌ഗഡിൽ 2.03 കോടി, മധ്യപ്രദേശിൽ 5.6 കോടി, രാജസ്‌ഥാനിൽ 5.25 കോടി, തെലങ്കാനയിൽ 3.17 കോടി വോട്ടർമാരാണ് വിധിയെഴുതിയത്.
Most Read| ജിഎസ്‌ടി വിഹിതം; 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി