മലപ്പുറം: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത് പാർവതി തിരുവോത്ത് നായികയാകുന്ന ‘വർത്തമാനം’ എന്ന സിനിമക്ക് അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് കുറിച്ച ട്വീറ്റിനെതിരെ നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്.
ഡെൽഹി ക്യാംപസിലെ വിദ്യാർഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത്. അപ്രഖ്യാപിത സാംസ്‌കാരിക അടിയന്തരാവസ്‌ഥ അംഗീകരിക്കാൻ കഴിയില്ലെന്നും ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ വർഗീയ പരാമർശം നിറഞ്ഞ ട്വിറ്റർ പോസ്‌റ്റിന് എതിരെയാണ് ‘വർത്തമാനം’ തിരക്കഥാകൃത്തും സഹനിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. ദേശീയ-അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘വിലാപങ്ങൾക്കപ്പുറം’, ‘ദൈവനാമത്തിൽ’, ‘പാഠം ഒന്ന് ഒരു വിലാപം’ തുടങ്ങിയ കലാമൂല്യമുള്ള സിനിമകളുടെ തിരക്കഥാകൃത്തും നിർമാതാവുമാണ് ആര്യാടൻ ഷൗക്കത്ത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഡെൽഹി ക്യാംപസിലെ വിദ്യാർഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബിജെപി നേതാവ് അഡ്വ. വി സന്ദീപ് കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.
ജനാധിപത്യ, മതേതര, സോഷ്യലിസ്‌റ്റ് റിപ്പബ്ളിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ? സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്‌ഥയെ അംഗീകരിക്കാനാവില്ല. ഒറിജിനൽ പോസ്‌റ്റ് ഇവിടെ ലഭ്യമാണ്.
Most Read: കൊടുംക്രൂരത; 16കാരിയെ 4 വർഷത്തിനിടെ പീഡിപ്പിച്ചത് 200ഓളം പേർ