തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ കാലാവസ്‌ഥാ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ന്യൂനമർദ്ദം കേരളത്തിലേക്ക് എത്തുമെന്ന് ഒക്‌ടോബർ എട്ടിന് തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, സംസ്‌ഥാനം മുന്നറിയിപ്പ് നൽകാൻ വൈകി. മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ പരാജയം അന്വേഷിക്കണം.
ദുരന്തങ്ങളെ നേരിടാൻ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ വേണം. മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട് കർഷക വിരുദ്ധമെന്ന് പ്രചരിപ്പിച്ചു. ഹർത്താൽ നടത്തിയാണ് എൽഡിഎഫ് റിപ്പോർട്ടിനെ എതിർത്തത്. കർഷകരെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ പറഞ്ഞു.
അതേസമയം, സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്. കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടതാണ് മഴയ്‌ക്ക് കാരണമെന്നാണ് കാലാവസ്‌ഥാ വകുപ്പ് നൽകുന്ന വിവരം.
Also Read: ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത