തിരുവനന്തപുരം: ഘടക കക്ഷികളെ മുന്നണിയിൽ നിന്ന് പറഞ്ഞുവിടുന്ന നടപടി യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കക്ഷികൾക്ക് അർഹിക്കുന്ന പ്രാധാന്യം തന്നെയാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികൾ മുന്നണി വിടുന്നത് യുഡിഎഫ് അണികളുടെ ആത്‌മവിശ്വാസത്തെ ബാധിക്കുമെന്ന മുരളീധരന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോസ് വിഭാഗം മുന്നണി വിട്ടതിൽ എല്ലാവരും വിട്ടുവീഴ്‌ച നടത്തണമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Also Read: മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ
കെ.മുരളീധരന്റേത് പാർട്ടി വിരുദ്ധ പ്രസ്‌താവനയാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെങ്കിലും പാർട്ടി വിട്ടുപോയ ഉന്നത നേതാക്കളെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് എടുത്ത സമീപനം അദ്ദേഹത്തിന് മറക്കാനാകില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ആരെയും പറഞ്ഞയക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും തെറ്റുതിരുത്തി വരുന്നവരെ സ്വീകരിച്ച പാരമ്പര്യമാണുള്ളതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. എന്നാൽ, ഏതെങ്കിലും കക്ഷി യുഡിഎഫിലേക്ക് വരാൻ താൽപര്യം കാണിച്ചാൽ അതപ്പോൾ ചർച്ച ചെയ്യുമെന്നും മുല്ലപ്പള്ളി അറിയിച്ചു. മധ്യകേരളത്തിൽ യുഡിഎഫിന്റെ ശക്‌തിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി അധാർമിക രാഷ്‌ട്രീയത്തിന്റെ നേതാവാണ്. മുഖ്യമന്ത്രിയും സിപിഎം സംസ്‌ഥാന സെക്രട്ടറിയും പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതിൽ ഒരു മടിയും ഇല്ലാത്തവരാണ്. യുഡിഎഫിൽ കെ.എം മാണിക്ക് ഒരിക്കലും രണ്ട് നീതി ആയിരുന്നില്ല. എല്ലാവരും ഒരുമിച്ചു നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്. മാണി തെറ്റുകാരനാണെന്ന വിശ്വാസം കോൺഗ്രസിന് ഇന്നുമില്ല. അങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചതും മാണി സാറിനെ ആക്രമിച്ചതും സിപിഎമ്മും ഇടതുമുന്നണിയുമാണ് -മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.