അമരാവതി: ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി തെലങ്കാനയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ തുടരുന്ന ഭിന്നതയ്‌ക്ക് സമാനമായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് അപൂര്‍വ നീക്കവുമായി ടിആര്‍എസ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്.
ടിആര്‍എസ് സര്‍ക്കാരും തമ്മിലുള്ള ഭിന്നത കടുത്തതോടെയാണ് ചേരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപനത്തില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. സര്‍ക്കാറിന്റെ നീക്കം ഇതിനോടകം സംസ്‌ഥാനത്ത് വിവാദങ്ങള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഉള്‍പ്പെടുത്താതിരുന്നതോടെ തന്നെ വിവാദങ്ങള്‍ തുടക്കമായിരുന്നു.
നിയമസഭയുടെ ബജറ്റ് സെഷന്‍ എന്ന രീതിയില്‍ സഭ സമ്മേളിക്കാതെ നേരത്തെ നടന്ന സഭാസമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് സര്‍ക്കാര്‍ ഗവര്‍ണറെ ഒഴിവാക്കിയത്. തിങ്കളാഴ്‌ച നിയമസഭ സമ്മേളിച്ചതിന് പിന്നാലെ ധനമന്ത്രി ടി ഹര്‍ഷ റാവും ബജറ്റ് അവതരിപ്പിച്ചു. എന്നാല്‍, സര്‍ക്കാര്‍ നീക്കം നിയമ വിരുദ്ധമാണ് എന്നാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം വ്യക്‌തമാക്കി പത്രക്കുറിപ്പും ഗവര്‍ണര്‍ പുറത്തിറക്കി.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും രംഗത്ത് എത്തി. നിയമസഭയിലും അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ബിജെപി അംഗങ്ങളെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തു. ബിജെപി അംഗങ്ങളായ മൂന്ന് പേരെയാണ് സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തത്. സമ്മേളന കാലാവധി തീരും വരെയാണ് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തു.
Read Also: ലോകത്തിൽ ഏറ്റവുമധികം സ്‌റ്റാർട്ടപ്പുകളുള്ള ഇടമായി കേരളം മാറണം; മന്ത്രി സജി ചെറിയാൻ