തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍ നടത്തും. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് മൂന്നാം ഘട്ടത്തിൽ വാക്‌സിന്‍ നൽകുക. കേന്ദ്രത്തോട് കൂടുതല്‍ ഡോസ് വാക്‌സിന്‍ വേണമെന്ന് സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
45 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാരും 25 ലക്ഷത്തില്‍പരം മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമാവധി അവരവരുടെ വീടുകള്‍ക്ക് സമീപം വാക്‌സിനെത്തുന്ന തരത്തിലാണ് മൂന്നാം ഘട്ടത്തിലെ ക്രമീകരണം. ഇതിനായി ഹെല്‍ത്ത് സെന്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍, ഹാളുകള്‍ തുടങ്ങിയവ വാക്‌സിന്‍ കേന്ദ്രങ്ങളാക്കും.
രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരുടെ സഹായം തേടും. ആവശ്യമെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. എല്ലാ ക്രമീകരണങ്ങളും ഒരുക്കുക ജില്ലാ അടിസ്‌ഥാനത്തിലാണ്.
നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര കോവിഡ് പോരാളികള്‍ക്കും ഇടയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊതുജനങ്ങളെ കൂടി വാക്‌സിനേഷന്റെ ഭാഗമാക്കാന്‍ നടപടി ആരംഭിച്ചത്.
മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വേണമെന്ന് കേന്ദ്രത്തോട് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്‌തമാകുന്നു