വയനാട്: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്നരയോടെയാണ് സംഭവം. ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തില്‍ വെച്ച് ഇന്നാണ് കടുവയെ കണ്ടെത്തിയത്. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ആണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെക്കുന്നതിനിടെ ഒരു വാച്ചറെ കടുവ ആക്രമിച്ചു.
ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചിരുന്നു. മാത്രവുമല്ല കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്നും അധികൃതര്‍ ഇന്നലെത്തന്നെ ഉറപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പാണ് കൊളവള്ളിയില്‍ ഫോറസ്‌റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചത്.
വയലില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിന് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചും കൂടാതെ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്‌ത തിരച്ചിലിന് ഒടുവിലാണ് കടുവയെ കണ്ടെത്തിയത്തു. തുടര്‍ന്നാണ് മയക്കുവെടിവച്ചത്.
ചെതലയം ഫോറസ്‌റ്റ് റേഞ്ചര്‍ ടി ശശികുമാറിനാണ് രണ്ടു ദിവസം മുന്‍പ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റേഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികളും ഏറെ ആശങ്കയിലായിരുന്നു.
അതേസമയം കടുവ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നും സൂചനയുണ്ട്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
Malabar News: ജില്ലയിലെ ബീച്ചുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി