കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് ബിജെപി സ്‌ഥാനാർഥികൾ എംഎൽഎ സ്‌ഥാനം ഏറ്റെടുത്തേക്കില്ല. എംപി സ്‌ഥാനം വഹിക്കെ നിയമസഭയിലേക്ക് മൽസരിച്ച നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരോട് എംഎൽഎ സ്‌ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി നിർദ്ദേശിച്ചതായാണ് റിപ്പോർട്. ഇരുവരും എംപിമാരായി തുടരുന്നതാണ് പാർട്ടിയുടെ താൽപര്യമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബിജെപി നേതാവ് പറഞ്ഞു.
എംപിയായിരിക്കെ ബംഗാള്‍ നിയമസഭയിലേക്ക് മൽസരിച്ച ജഗന്നാഥ് 15878 വോട്ടിനും പ്രമാണിക് 57 വോട്ടിനുമാണ് ജയിച്ചത്. കഴിഞ്ഞ ദിവസം മറ്റ് 75 ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. എന്നാല്‍ ഇരുവരും സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നില്ല.
പ്രമാണിക് കുച്ച് ബിഹാറില്‍ നിന്നും ജഗന്നാഥ് റാണാഘട്ടില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നൊരുക്കം നടത്തിയിട്ടും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. ബംഗാളിൽ ഭരണം കിട്ടാത്ത സാഹചര്യത്തിൽ രണ്ട് എംപിമാരെ നഷ്‌ടപ്പെടുത്തേണ്ടെന്നാണ് ബിജെപി തീരുമാനം. കൂടാതെ, ഇരുവരുടെയും ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ വിജയം നേടാൻ കഴിയില്ലെന്നും ബിജെപി ഭയക്കുന്നു
പശ്‌ചിമ ബംഗാളിൽ 77 സീറ്റിലാണ് ബിജെപി ജയിച്ചത്. രണ്ട് പേർ എംഎൽഎ സ്‌ഥാനം ഏറ്റെടുക്കാതെ വന്നാൽ ബംഗാൾ നിയമസഭയിൽ ബിജെപിയുടെ അംഗബലം 75 ആയി ചുരുങ്ങും.
Also Read: സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും