ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞത്.
നിലവിൽ രാജ്യത്തെ വിദഗ്ധർ വാക്‌സിൻ വിതരണം ഏത് രീതിയിൽ നടപ്പാക്കാം എന്നുള്ള പഠനങ്ങൾ നടത്തി വരികയാണെന്നും മന്ത്രി കൂട്ടിചേർത്തു. മന്ത്രിസഭാ യോഗത്തിലാണ് ഹർഷവർദ്ധൻ ഇക്കാര്യങ്ങൾ അറിയിച്ചത്.
കോടിക്കണക്കിനു പേർക്ക് ആശ്വാസമാവുന്ന വാർത്തയാണ് ഇത്. രാജ്യത്തെ കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നത് ആശങ്കക്ക് ഇടയാക്കിയിരുന്നു. നിലവിൽ 71 ലക്ഷത്തിൽ അധികമാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. എങ്കിലും കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസം ഇന്നലെ ആയിരുന്നു.
ഒന്നിലധികം വാക്‌സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചനകൾ. ഭാരത് ബയോ ടെക് വികസിപ്പിക്കുന്ന വാക്‌സിനും, സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോർഡ് സർവകലാശാലയും സംയുക്‌തമായി പരീക്ഷണം നടത്തുന്ന വാക്‌സിനും ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
ഇവയാണോ സർക്കാർ പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. റഷ്യ ഇന്ത്യയിൽ വാക്‌സിൻ നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു.
Read Also: അടല്‍ തുരങ്കത്തില്‍ നിന്ന് സോണിയ ഗാന്ധിയുടെ പേര് നീക്കം ചെയ്‌തു