മണാലി: ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം നീക്കം ചെയ്‌തു. പാരമ്പര്യത്തിന് നിരക്കാത്ത നടപടിയെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, ഫലകം എത്രയും പെട്ടന്ന് പുന:സ്‌ഥാപിച്ചില്ലെങ്കില്‍ സംസ്‌ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചു.
തുരങ്ക പാതയുടെ ശിലാസ്‌ഥാപനം നിര്‍വഹിച്ച സോണിയാ ഗാന്ധിയുടെ പേര് ആലേഖനം ചെയ്‌ത ഫലകം തുരങ്കത്തില്‍ നിന്ന് നീക്കം ചെയ്‌തതായാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജനാധിപത്യത്തിന് ചേര്‍ന്ന നടപടിയല്ലിതെന്ന് കുറ്റപ്പെടുത്തിയ പി.സി.സി അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡ് ഫലകം പുനഃസ്‌ഥാപിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന് കത്തെഴുതി.
ഒക്‌ടോബർ മൂന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ തുരങ്കത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്. അടല്‍ തുരങ്കത്തിന്റെ നിര്‍മ്മാണത്തിന് മുന്നോടിയായി 2010 ജൂണ്‍ 28നാണ് മണാലിയിലെ ധുണ്ഡിയില്‍ സോണിയാ ഗാന്ധി തുരങ്ക പാതയുടെ ശിലാസ്‌ഥാപനം നടത്തിയത്. വളരെയേറെ തന്ത്ര പ്രാധാന്യമുളള അടല്‍ തുരങ്കം മണാലിയെ ലാഹൗള്‍ സ്‌പിറ്റി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതാണ്. ലേയിലേക്കുളള യാത്രാ സമയം അഞ്ചുമണിക്കൂര്‍ വരെ കുറക്കാനും ഈ തുരങ്ക പാത സഹായിക്കുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്ക പാതയാണിത്.
Also Read: ‘അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ’; കണ്ണീരോടെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി