ന്യൂഡെൽഹി: ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ച് അഞ്ചുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് വാരിക. മാദ്ധ്യമ പ്രവര്‍ത്തകന്‍ നിരഞ്‌ജന്‍ ടാക്‌ലെ എഴുതിയ “എ ലാംപ്, ലയണൈസ്‌ഡ്” എന്ന ലേഖനത്തിനാണ് മാപ്പ് പറഞ്ഞതായി മലയാള മനോരമയുടെ ഉടമസ്‌ഥതയിലുള്ള ദ വീക്ക് അറിയിച്ചത്.
സവര്‍ക്കറെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നുമാണ് ദ വീക്ക് പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. മനപൂര്‍വ്വം സത്യം മറച്ചുവെച്ച് സവര്‍ക്കറെ അപകീര്‍ത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്‌ജിത്ത് സവര്‍ക്കര്‍ 2016ല്‍ വീക്കിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വാരിക മാപ്പ് പറഞ്ഞിരിക്കുന്നത്.
എന്നാൽ, വാരികയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ ഞെട്ടിപ്പോയെന്ന് ലേഖകൻ നിരഞ്‌ജൻ ടാക്‌ലെ പ്രതികരിച്ചു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ മാപ്പുപറയില്ലെന്നും കോടതിയിൽ കേസ് ജയിക്കാൻ വേണ്ടി പോരാടുമെന്നും ടാക്‌ലെ പറഞ്ഞു. ജസ്‌റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് ടാക്‌ലെ മാഗസിനില്‍ നിന്ന് രാജി വെച്ചിരുന്നു.
Read also: മോദി വിമർശനം; ഇതുവരെ അറസ്‌റ്റിലായത് 15 പേർ