ജനീവ: ലോകത്ത് കോവിഡ് മഹാമാരി 2020നെക്കാൾ ഈ വർഷം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന മുന്നറിയിപ്പുമായി ഡബ്ള്യുഎച്ച്ഒ. മരണസംഖ്യയും രോഗികളുടെ എണ്ണവും ഇക്കൊല്ലം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, ഈജിപ്‌ത് അടക്കമുള്ള രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു. എന്നാൽ, അടിയന്തരാവസ്‌ഥയ്‌ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുന്നില്ല; ലോകാരോഗ്യ സംഘടനാ ഡയറക്‌ടർ ജനറൽ വ്യക്‌തമാക്കി.
കൂടാതെ ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ഈ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് അറിയിച്ചു.
കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്ന രാജ്യങ്ങളോട് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. കൊവാക്‌സ് പദ്ധതിയിലേക്ക് വാക്‌സിൻ സംഭാവന ചെയ്യണമെന്നും സംഘടന അഭ്യർഥിച്ചിരുന്നു.
Read Also: കേരളത്തിലേക്ക് ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനെത്തി