ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി അറപ്പീടികയിൽ രണ്ട് കടകളിൽ മോഷണം. കടകളിൽ നിന്നും വസ്‌ത്രങ്ങളും പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബാലുശ്ശേരി മുക്കിലെ വികെ ചിക്കൻ സെന്ററിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്‌ടാക്കൾക്ക് പണം ലഭിച്ചില്ല. തുടർന്ന് അറപ്പീടികയിലെ ലോക്കപ്പ് റെഡിമെയ്‌ഡ് ഷോപ്പിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്‌ടാക്കൾ 20,000ത്തോളം രൂപയുടെ വസ്‌ത്രങ്ങളും മേശയിലുണ്ടായിരുന്ന 2,500 രൂപയും കവർന്നു. ഇവിടെ സ്‌ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്‌തിട്ടുണ്ട്.
തലയടക്കം മൂടിയ വസ്‌ത്രം ധരിച്ച് മൂന്ന് പേർ അകത്തുകയറുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടമ മടവൻകണ്ടി അൻസിത്ത് ബാലുശ്ശേരി പോലീസിൽ പരാതി നൽകി. നെൻമണ്ടയിലും ഇതേദിവസം മോഷണം നടന്നിട്ടുണ്ട്.
രണ്ടുമാസം മുൻപ് ബാലുശ്ശേരിയിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് വെള്ളിയാഭരണങ്ങൾ മോഷ്‌ടിച്ചിരുന്നു. എന്നാൽ മോഷണം തുടർകഥയായിട്ടും പോലീസ് നൈറ്റ് പട്രോളിങ് കാര്യക്ഷമമാക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Read also: വൻ ലഹരിമരുന്ന് വേട്ട; ഇടുക്കിയിൽ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി