മലപ്പുറം: പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 12 പവൻ സ്വർണവും 1.2 ലക്ഷം രൂപയും കവർന്നു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയയുടെ (കെജെ കോയ) വീട്ടിലാണ് ഞായറാഴ്‌ച അർധരാത്രി മോഷണം നടന്നത്.
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു കവർച്ച. വീട്ടിലെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക്, കോട്ടയം വൈക്കത്ത് ആശുപത്രിയിൽ ചികിൽസയിലുള്ള ബന്ധുവിനെ കാണാൻപോയ വീട്ടുകാർ തിങ്കളാഴ്‌ച പുലർച്ചെ മൂന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.
പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും മുളകുപൊടി വിതറിയതിനാൽ പരിശോധന നടത്താനായില്ല. തുടർന്ന് വിരലടയാള വിദഗ്‌ധരെത്തി തെളിവ് ശേഖരിച്ചു.
നേരത്തേ ഈ വീടിന്റെ പരിസരത്തെ നാലു വീടുകളിൽ സമാനരീതിയിൽ കവർച്ച നടന്നിരുന്നു. പരപ്പനങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു