ന്യൂഡെൽഹി: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട് എന്ന് തരൂർ ട്വീറ്റ് ചെയ്‌തു. ട്രംപ് അനുകൂലികൾക്ക് ഇടയിൽ ഒരാൾ ഇന്ത്യൻ ദേശീയ പതാക പിടിച്ചു നിൽക്കുന്ന വീഡിയോ പങ്കുവച്ച് ബിജെപി എംപി വരുൺ ഗാന്ധി ഇട്ട ട്വീറ്റിന് മറുപടി ആയാണ് തരൂരിന്റെ പ്രസ്‌താവന.
“നിർഭാഗ്യവശാൽ, അഭിമാനത്തിന്റെ അടയാളം എന്നതിലുപരി ദേശീയ പതാകയെ ഒരു ആയുധമായി കാണുകയും അവരോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരും രാജ്യദ്രോഹികളും ആയി മുദ്രകുത്തുകയും ചെയ്യുന്ന ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട്. ആ പതാക നമുക്കെല്ലാവർക്കും ഒരു മുന്നറിയിപ്പാണ്,”- തരൂർ ട്വീറ്റ് ചെയ്‌തു.
Unfortunately, @varungandhi80, there are some Indians with the same mentality as that Trumpist mob, who enjoy using the flag as a weapon rather than a badge of pride, & denounce all who disagree with them as anti-nationals & traitors. That flag there is a warning to all of us. https://t.co/uJIaDlLklt
— Shashi Tharoor (@ShashiTharoor) January 7, 2021
ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിനിടയിൽ ഒരാൾ ഇന്ത്യൻ പതാകയുമായി നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു.
കാപ്പിറ്റോളിനു മുന്നിൽ റിപ്പബ്ളിക്കൻ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയില്‍ ആണ് ഇന്ത്യന്‍ പതാക ഉയർത്തി പിടിച്ചിരിക്കുന്നത്. ജനവിധി അംഗീകരിക്കാതെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രകടനത്തില്‍ ഇന്ത്യന്‍ പതാകക്ക് എന്തുകാര്യം എന്ന ചോദ്യം അതോടെ ഉയർന്നിരുന്നു.
“എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യൻ പതാക പാറുന്നത് ??? ഇത് തീർച്ചയായും നമ്മൾ പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണ്,”- എന്നായിരുന്നു ബിജെപി എംപി വരുൺ ഗാന്ധി ട്വീറ്റ് ചെയ്‌തത്.
Related News: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു