വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ തേർവാഴ്‌ച. ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനെയും ഇതര സുരക്ഷാ സംവിധാനങ്ങളെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ് ട്രംപ് അനുകൂലികൾ ഇരച്ചു കയറിയത്.
ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെക്കുകയും അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്‌തു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സുരക്ഷാവീഴ്‌ച ഉണ്ടാകുന്നത്. സംഭവത്തിനിടെ ട്രംപ് അനുകൂലികളിൽ ഒരാള്‍ക്ക് വെടിയേറ്റതായും ഇയാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം നേടിയ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ഇരു സഭകളുടെയും നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് അക്രമസ്‌കതരായ ആയിരത്തിലധികം ട്രംപ് അനുകൂലികൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് പാർലമെന്റിലേക്ക് ഇരച്ചുകയറിയത്.
യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളായ ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെ സ്‌ഥാനമൊഴിയുന്ന പ്രസിഡണ്ട് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ആയിരുന്നു. ഏറ്റുമുട്ടലിലാണ് ഒരാൾക്ക് വെടിയേറ്റത്. പാർലമെന്റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത ട്രംപ് അനുകൂലികൾ, സുരക്ഷാ ഉദ്യോഗസ്‌ഥരെ നിഷ്‌പ്രഭമാക്കികൊണ്ട് മന്ദിരത്തിനകത്തേക്ക് ഇരച്ചുകയറി.
Disgraceful scenes in U.S. Congress. The United States stands for democracy around the world and it is now vital that there should be a peaceful and orderly transfer of power.
— Boris Johnson (@BorisJohnson) January 6, 2021
ഡൊണാൾഡ് ട്രംപ് സമാധാനം പാലിക്കാന്‍ പ്രതിഷേധക്കാരോടു അഭ്യര്‍ഥിച്ചു. എന്നാൽ, ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ താൻ ഒരുക്കമല്ല എന്ന് ട്രംപ് ആവർത്തിച്ചു. തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ഇരുസഭകളിലും ട്രംപ് അവസാന സമ്മര്‍ദ്ദ തന്ത്രങ്ങൾ ചെലുത്തിയെങ്കിലും ജോ ബൈഡന്റെ വിജയം തടയാന്‍ നിലവിലെ വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് തയ്യാറായില്ല. അവസാന നിമിഷ അട്ടിമറിയും പാളിപ്പോയപ്പോഴാണ് ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് അക്രമിച്ചു കയറിയത്.
Most Read: അറസ്‌റ്റിലായ ‘കാമ്പസ് ഫ്രണ്ട്’ ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും