ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ‘കോവിഡ് ദേവി’യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം. കോയമ്പത്തൂരിലെ കാമാക്ഷിപുരി അധികാം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ ദേവിക്ക് മുൻപിൽ കോവിഡ് വൈറസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ പ്രാർഥനകളും വഴിപാടും നടത്തുകയാണ് പ്രദേശവാസികൾ.
നിലവിൽ ലോക്ക്ഡൗൺ നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ അത് ലംഘിച്ചുകൊണ്ടാണ് പൂജകളും മറ്റും നടത്തുന്നത്. ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആളുകളെ രക്ഷിക്കുന്നതിനായി ആരാധനാലയങ്ങളിൽ പ്രതിഷ്‌ഠ നടത്തുന്നത് വർഷങ്ങളായി തുടർന്ന് വരുന്ന ആചാരമാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. 1900ൽ കോയമ്പത്തൂരിൽ പ്ളേഗ് ബാധിച്ചപ്പോൾ ‘പ്ളേഗ് മാരിയമ്മൻ ക്ഷേത്രം’ നിർമിച്ചിരുന്നു.
നിലവിൽ തമിഴ്‌നാട്ടിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വലിയ രീതിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 35,579 പേർക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ 397 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ മെയ് 10ആം തീയതി മുതൽ മെയ് 24ആം തീയതി വരെ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് ആരാധനാലയങ്ങൾ തുറക്കരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ കോവിഡ് ദേവിയെ പ്രതിഷ്‌ഠിച്ച് ആളുകൾ പൂജകൾ നടത്തുന്നത്.
Read also : കൊടകര കുഴൽപ്പണക്കേസ്; യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും