കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മന്‍സൂര്‍ (21) കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിൽ ആയിരുന്നു ചെന്നിത്തലയുടെ ആരോപണം.
ഇത്തരം കേസുകളുടെ അന്വേഷണം സാധാരണ ഗതിയിൽ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, സിപിഎം അനുഭാവമുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥനെ അന്വേഷണത്തിന് നിയോഗിച്ചത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ചു.
മാത്രവുമല്ല ഐപിഎസ് ഉദ്യോഗസ്‌ഥന്റെ മേല്‍നോട്ടത്തില്‍ പുതിയ സംഘത്തെ കേസ് അന്വേഷണത്തിന് നിയോഗിക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പാനൂർ മുക്കിൽ പീടികയിൽ വെച്ച് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക ആയിരുന്നു.
അതേസമയം കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട് പുറത്തുവന്നിരുന്നു. സംഭവ സ്‌ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷം; കമ്മീഷൻ