കണ്ണൂർ: ഡോക്‌ടറുടെ കുറിപ്പടി ഇല്ലാത്തവർക്ക് ഇനി ജില്ലയിലെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം. അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ സ്വകാര്യ ലാബിൽ വരുന്നവർക്ക് ആന്റിജൻ പരിശോധന ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. ആന്റിജന് പകരം ആർടിപിസിആർ പരിശോധന നടത്താനാണ് നിർദ്ദേശം. അതേസമയം, ആന്റിജൻ ടെസ്‌റ്റ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
80 ശതമാനത്തിന് മുകളിൽ വാക്‌സിനേഷൻ പൂർത്തിയായ ജില്ലകളിൽ നിബന്ധനവെച്ച് ആന്റിജൻ പരിശോധന കുറച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ നേരത്തെതന്നെ ജില്ലാ ആരോഗ്യവകുപ്പ് ആന്റിജൻ ടെസ്‌റ്റിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കിയിരുന്നു. നിലവിൽ കണ്ണൂരിലെ മൂന്ന് സ്വകാര്യ ലാബുകൾക്കാണ് ആർടിപിസിആർ ടെസ്‌റ്റ് നടത്താൻ അനുമതി ഉള്ളത്. കാസർഗോഡ് ജില്ലയിലെ ഒരു ലാബിനും ഉണ്ട്. ഐസിഎംആർ അനുമതിയുള്ള ആന്റിജൻ ടെസ്‌റ്റ് ലാബുകൾ ആർടിപിസിആർ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, സ്വകാര്യ ലാബുകളിൽ ആന്റിജൻ ടെസ്‌റ്റ് പൂർണമായും ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം ഇല്ലെന്ന് കണ്ണൂർ ജില്ലയിലെ ലാബുകളുടെ ചുമതലയുള്ള ഡോ. അഖിൽ നമ്പ്യാർ പറഞ്ഞു. ചില ഘട്ടങ്ങളിൽ ചെയ്യാൻ അനുമതിയുണ്ട്. കോവിഡ് ബാധിതരായി ആശുപത്രികളിൽ അഡ്‌മിറ്റ് ആയവർക്ക് പിന്നീട് ആന്റിജൻ ടെസ്‌റ്റ് ചെയ്യാം. അടുത്തകാലത്ത് ആർടിപിസിആർ പോസിറ്റിവ് ആയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ആന്റിജൻ ചെയ്‌താൽ മതി. കൂടാതെ, ഗുരുതര പ്രശ്‌നങ്ങളുമായി വരുന്നവർക്ക് ഡോക്‌ടറുടെ നിർദ്ദേശപ്രകാരം പെട്ടെന്ന് ആന്റിജൻ ടെസ്‌റ്റ് നടത്തി ചികിൽസ നടത്താമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ‘ക്യു’ തട്ടിപ്പ്; കുറ്റിപ്പുറത്ത് രണ്ട് പേർക്കെതിരെ കേസ്