തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്‌ത്രം ധരിക്കണമെന്ന കാര്യത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്തെ ചില കോളേജുകളിൽ ഇപ്പോഴും അധ്യാപികമാർക്ക് സാരി നിർബന്ധമാണെന്നത് ചർച്ച ചെയ്‌ത സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ ഉത്തരവ് പുറത്തിറക്കിയത്.
കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെന്റും സ്‌ഥാപനമേധാവികളും അധ്യാപകർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്‌ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2008 ഫെബ്രുവരിയിൽ സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്‍ത്രങ്ങളോ ധരിക്കാമെന്ന് വ്യക്‌തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ 2014ൽ പുതിയ സർക്കുലറും ഇറക്കിയിരുന്നു. അധ്യാപകർക്ക് മേൽ യാതൊരു വിധ ഡ്രസ് കോഡും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്‌തമാക്കുന്നതായിരുന്നു ഉത്തരവും സർക്കുലറും. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയർന്ന പരാതിയിൻമേലാണ് ഇപ്പോൾ സർക്കാർ വീണ്ടും നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്.
Read also: ഭക്ഷ്യക്കിറ്റിലെ പഴകിയ കപ്പലണ്ടി മിഠായി; സപ്‌ളൈകോയോട് വിശദീകരണം തേടി ഭക്ഷ്യമന്ത്രി