തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ സപ്‌ളൈകോയോട് വിശദീകരണം തേടിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്‌ളൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കപ്പലണ്ടി മിഠായിയിലെ പൂപ്പൽ സാന്നിധ്യം വ്യക്‌തമാക്കി പുറത്തുവന്ന ലാബ് റിപ്പോർട് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഗുണനിലവാരത്തിൽ സംശയം തോന്നിയ രക്ഷിതാക്കളാണ് കപ്പലണ്ടി മിഠായി ലാബിൽ പരിശോധനയ്‌ക്ക് അയച്ചത്. കപ്പലണ്ടി മിഠായിയിൽ സർക്കാർ അനലറ്റിക് ലാബിലെ പരിശോധനയിൽ അഫ്ളോടോക്‌സിൻ ബി-1 എന്ന വിഷാംശം കണ്ടെത്തി. തൂത്തുക്കുടി ആൽക്കാട്ടി കമ്പനിയാണ് കപ്പലണ്ടി മിഠായിനിർമിച്ച് വിതരണം ചെയ്‌തത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണ് വിഷാംശം കലർന്ന കപ്പലണ്ടി മിഠായി വിതരണം ചെയ്‌തത്. മാത്രമല്ല, 938 സ്‌കൂളുകളിൽ വിതരണം ചെയ്‌തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തിയിരുന്നു. സപ്ളൈകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്. ഭക്ഷ്യഭദ്രതാ കിറ്റിൽ മിഠായി ഉൾപ്പെടുത്തിയത് പരിശോധന ഇല്ലാതെയാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
ഇതിനിടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സപ്‌ളൈകോ എംഡിയോടും പൊതുവിദ്യാഭ്യാസ ഡയറക്‌ടറോടും ബാലാവകാശ കമ്മീഷൻ റിപ്പോർട് തേടിയിരുന്നു. മാത്രമല്ല സപ്‌ളൈകോ മിഠായി സംഭരണം നടത്തിയത് അമിത വില നൽകിയെന്ന ആക്ഷേപവും ഉയർന്നിരുന്നു.
Also Read: മുൻ മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചു, ദുരൂഹത