തൃശൂര്‍ : പുന്നയൂര്‍ക്കുളത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി മൽസരിക്കാനെത്തിയ സുബൈദ വെളുത്തോടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്തതിനാലാണ് മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സുബൈദക്ക് സ്‌ഥാനാര്‍ഥിയാകാന്‍ കഴിയാതെ മടങ്ങേണ്ടി വന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി അവസാന ദിവസമായ ഇന്നലെ സുബൈദ എത്തിയപ്പോഴാണ് തന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്ന കാര്യം അറിയുന്നത്. രണ്ടാം വാര്‍ഡില്‍ നിന്നും 17 ആം വാര്‍ഡിലേക്ക് താമസം മാറ്റിയതിനെ തുടര്‍ന്ന് രണ്ടാം വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിന്നും സുബൈദയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പേര് നീക്കം ചെയ്യുന്നത് സംബന്ധിച്ച് തനിക്ക് ആക്ഷേപ നോട്ടീസ് ലഭിച്ചിട്ടില്ല എന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും സുബൈദ വ്യക്‌തമാക്കി. രണ്ടാം വാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്‌തത് അറിയാതെ പോയതോടെ 17 ആം വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചതുമില്ല. സുബൈദക്ക് സ്‌ഥാനാര്‍ഥിയാകാന്‍ സാധിക്കാതെ പോയതോടെ അവസാന നിമിഷം മുന്‍ പഞ്ചായത്ത് അംഗമായിരുന്ന ലിംസി ഷിജു പത്രിക സമര്‍പ്പിച്ചു.
Read also : ആദ്യഘട്ട വാക്‌സിന്‍ ഫെബ്രുവരിയില്‍; രാജ്യത്ത് പ്രതീക്ഷയേകി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്