കൊച്ചി: സിനിമാസെറ്റുകളില്‍ സ്‌ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഡബ്ള്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു.
2018ല്‍ നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഡബ്ള്യുസിസി ഇത്തരത്തില്‍ ഒരു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ ലൊക്കേഷനുകളില്‍ സ്‌ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ആഭ്യന്തര പരിഹാര സെല്‍ ഇല്ലെന്നും മറ്റ് സംഘടനകളിലെന്ന പോലെ സിനിമ സെറ്റിലും ഇത്തരമൊരു സംവിധാനം വേണമെന്നുമായിരുന്നു സംഘടന ഹരജിയില്‍ ആവശ്യപ്പെട്ടത്. വനിതാ കമ്മീഷനും സമാന നിലപാടായിരുന്നു അറിയിച്ചത്.
10ല്‍ കൂടുതല്‍ ആളുകളുള്ള എല്ലാ സിനിമാ ലൊക്കേഷനുകളിലും പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിനിമാ സംഘടനകളിലും ആഭ്യന്തരപരിഹാര സെല്‍ വേണമെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.
സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി ഡബ്ള്യുസിസി പ്രതികരിച്ചു. നിലവിലുള്ള നിയമം നടപ്പാക്കി കിട്ടാനായിരുന്നു പോരാട്ടമെന്നും അതില്‍ വിജയിച്ചുവെന്നും ഡബ്ള്യുസിസി പ്രതികരിച്ചു
പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്‌ത് വനിതാ കമ്മീഷനും സിനിമാ സംഘടനകളും രംഗത്തെത്തി. ഹൈക്കോടതിയില്‍ നിന്നുണ്ടായത് നീതിയുക്‌ത നടപടിയാണെന്നും കമ്മീഷന്‍ തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നിര്‍മാതാക്കള്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഇതിനായി പരിശീലനം കിട്ടിയവര്‍ വേണമെന്നും ഫെഫ്‌ക ചൂണ്ടിക്കാട്ടി.
Most Read: ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സംഭവം; സൈബർ വിദഗ്‌ധന്റെ വീട്ടിൽ റെയ്‌ഡ്