തിരുവനന്തപുരം: തിരുവല്ലത്ത് കസ്‌റ്റഡിയിൽ ഇരിക്കെ പ്രതി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്ഐക്കുമാണ് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
തിരുവല്ലം ജഡ്‌ജിക്കുന്ന് സ്‌ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്‌ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് അറസ്‌റ്റ് ചെയ്‌ത സുരേഷ് ആണ് കസ്‌റ്റഡിയിൽ മരിച്ചത്.
തിരുവല്ലം പോലീസ് സ്‌റ്റേഷനിലെത്തിച്ച സുരേഷിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറഞ്ഞിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്‌റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു.
ഈ ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പോലീസ് നടപടികളില്‍ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്‌ഥർക്ക് എതിരെ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
Most Read: രക്ഷാപ്രവർത്തനം വിജയകരം; സുമിയിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ