ന്യൂഡെൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ 12 പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരും എൻഐഎയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
സ്വർണകള്ളക്കടത്ത് ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെ എൻഐഎ അപ്പീലിൽ ചോദ്യം ചെയ്‌തിരുന്നു. സ്വർണക്കടത്ത് കേസുകളിൽ യുഎപിഎ നിലനിൽക്കുമോ എന്ന നിയമപ്രശ്‌നം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം മറ്റൊരു സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്‌ഥാൻ സ്വദേശി മുഹമ്മദ് അസ്‌ലം സമർപ്പിച്ച ഹരജിക്കൊപ്പം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ എൻഐഎ അപ്പീലും പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഒന്നാം പ്രതി പിഎസ് സരിത്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ ഭീകര ബന്ധം കണ്ടെത്താൻ സാധിച്ചില്ലെന്നും, വിചാരണ അനന്തമായി നീളുകയാണെന്നും സരിത്ത് ഹരജിയിൽ പറയുന്നു. വ്യാഴാഴ്‌ചയാണ് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
Most Read: നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ 8 മണി വരെയും, ബാങ്കുകൾ എല്ലാ ദിവസവും തുറക്കാം