തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തിൽ നടപടികൾ കടുപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്‌ടർ. ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലാണെന്ന് വരണാധികാരി കൂടിയായ കളക്‌ടർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് പേര് ആവർത്തിച്ചിട്ടുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയാറാക്കാൻ തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടർപട്ടികയിൽ അപാകതയില്ലെന്ന് ബിഎൽഓമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും തഹസീൽദാർമാർക്ക് കളക്‌ടർ നിർദേശം നൽകി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സോഫ്റ്റ്‌വെയർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് സ്‌ഥിരീകരിച്ചത്. ഇരട്ടവോട്ടുള്ളവരുടെ വീട്ടിൽ റിട്ടേണിങ് ഓഫീസർമാർ പോയി നേരിട്ട് പരിശോധിക്കുകയും ഒന്നിലധികമുള്ള വോട്ടുകൾ റദ്ദാക്കുകയും വേണം.
ഒരു വ്യക്‌തി എവിടെയാണോ താമസിക്കുന്നത് ആ സ്‌ഥലത്ത് മാത്രമായിരിക്കണം വോട്ട് ഉണ്ടായിരിക്കേണ്ടത്. മറ്റു വോട്ടുകൾ റദ്ദാക്കണം. വോട്ട് റദ്ദാക്കിയെന്ന സാക്ഷ്യപത്രം ബിഎൽഓമാർ തഹസീൽദാർമാർക്ക് കൈമാറണമെന്നും നടപടിക്രമങ്ങളിൽ വ്യക്‌തമാക്കുന്നു. കൂടാതെ ഓരോ നിയോജക മണ്ഡലത്തിലും എത്ര ഇരട്ടവോട്ടുകൾ റദ്ദാക്കിയെന്ന് തഹസിൽദാർമാർ ജില്ലാ വരണാധികാരിക്ക് റിപ്പോർട് നൽകുകയും വേണം.
Read also: വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത് തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി