കോട്ടയം: ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്‌തി പുകയുന്നു. എ ഗ്രൂപ്പിനോടുള്ള എതിർപ്പ് പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്‌ണനും രംഗത്തെത്തി. ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഗ്രൂപ്പിന്റെ ചൂട് 365 ദിവസവും ഒരുപോലെ നിൽക്കില്ല. ചിലപ്പോൾ അത് തണുത്ത് പോകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡിസിസി പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച അദ്ദേഹം സുധാകരന് വീഴ്‌ച പറ്റിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
കെഎസ്‌യുവിൽ സജീവമായി പ്രവർത്തിക്കുന്ന കാലം തൊട്ട് കോൺഗ്രസിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനും എ ഗ്രൂപ്പിലെ പ്രമുഖനായ നേതാവുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി ഗ്രൂപ്പിനോട് അകന്നുനിൽക്കുകയാണ് അദ്ദേഹം.
അതേസമയം, കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹൈക്കമാൻഡ്. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കമാൻഡ് കെപിസിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയെ എതിർത്ത് സംസ്‌ഥാനത്ത് കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്‌താവനകൾ നടത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്‌ഥാനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് തിരുവഞ്ചൂരും തന്റെ അഭിപ്രായം പരസ്യമാക്കിയത്.
Also Read: ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു